Friday, May 29, 2020

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി. 

പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി. 

സിംഗിൾസ് ഡേ അയവിറക്കി എപ്പോളോ ഉറങ്ങിയത് കൊണ്ടാകാം, സ്വപ്നത്തിൽ അവൾ വന്നു; ഓർമകളുമായി. 

അതൊരു യക്ഷിയായി മാറിയത് കൊണ്ടാകാം ഉറക്കത്തിൽ നിന്നും ഞെട്ടിയെണീച്ചത്.നിലാവുള്ള രാത്രിയിലെ തുറന്ന ജാലകത്തിൽ നിന്നും നീല വെളിച്ചം.

ആറുമണിയായപ്പോ മാഷ് റൂമിൽ വന്ന് മണിയടിച്ചു. 

പല്ലുതേക്കാൻ ഉമിക്കരിയും ഈർക്കിലുമായിട്ടാണ് വരവ്. 

ശേഷം പറമ്പിലേക്ക്. ഇന്നലെ രാത്രി ആ നീല വെളിച്ചം വന്നയിടം സർപ്പക്കാവായിരുന്നത്രെ. 

പറമ്പെന്നു പറഞ്ഞു ഇങ്ങേരെന്നെ കൊണ്ടുപോയത് ഒരു കാട്ടിലേക്കാണല്ലോ. 
എങ്ങും കിളികളുടെ കളകളാരവം. കാട്ടുപന്നികൾ എല്ലാം ഉഴുതുമറിച്ചിട്ടിട്ടുണ്ട്.

തിരിച്ചുവന്നപ്പോ അമ്മയുടെ  ഇഡ്ഡലിയും സാമ്പാറും തേങ്ങാച്ചമ്മന്തിയും
 ഉള്ളിച്ചമ്മന്തിയും.

" ദേവാസുരം കണ്ടിട്ടുണ്ടോ?"
'അതെന്തുവാ?'
"മോഹൻലാലിന്റെ പടം അറിയില്ല?" 
'ഏതാണോ ആവോ!'

"എന്ന ബാ കണ്ടിട്ട് വരാം!"

കഴിഞ്ഞ 3 വർഷമായി ഇവിടത്തെ ഒരു സ്കൂളിൽ ശമ്പളമില്ലാതെ പഠിപ്പിക്കുകയാണ് നമ്മുടെ മാഷ്.

 കഴിഞ്ഞ പ്രളയത്തിന് നിലമ്പൂരിലേക്കുള്ള യാത്രയിൽ,  കുട്ടികളിൽ നിന്നും വാങ്ങിയ ഒരു ചാക്ക് കളിപ്പാട്ടവുമായി ട്രെയിനിലേക്ക് ചാടിക്കയറിയതാണ് പുള്ളി. ഒരു ദിവസം കൂടെ കൂടിയ മാഷ്, കുറേയായി വീട്ടിലേക്ക് വിളിക്കുന്നു. വിധി ഇവിടെയുമെത്തിച്ചു.

മാഷെ നാളെ Supply Exam ഉണ്ട്, ശല്യമാകുന്നില്ല.

നാട്ടിലേക്ക് യാത്രയാകുന്നു, ഇന്നേലും എത്തുമായിരിക്കും!


പാതിവഴിയിൽ നിർത്തിയ മടക്കയാത്ര!

വീട്ടിൽ നിന്നിറങ്ങിയിട്ട് 17 ദിവസമായി.

കോഴിക്കോട് ജസീലിക്കയുടെ വീട്ടിൽ ചർച്ചകളിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ പെട്ടെന്നു പോകാൻ തോന്നി, ഇവിടുള്ള പണിയെല്ലാം പെട്ടെന്നു തീർത്തു കൊല്ലത്തേക്ക് ട്രെയിൻ കേറി. 

തിരക്കുണ്ടാകില്ല എന്ന് വിചാരിച്ചു തിരഞ്ഞെടുത്ത ട്രെയിനിൽ സമയമായപ്പോ ജനസാഗരം. എങ്ങനൊക്കെയോ കേറിപ്പറ്റി. 

ബാത്ത്റൂമിനടുത്തു സ്ഥാനം പിടിച്ചു.

"ഇവിടത്തെ കാറ്റാണ് കാറ്റ്"

ഒരുവിധം പിടിച്ചു നിന്നു,
അപ്പോളാണ് അവിടേക്ക് കുറേ മലയാളികളുടെ കടന്നുവരവ്. 
ഓരോരുത്തരു ക്യു നിന്ന് ബാത്റൂമിലേക്ക് കേറുന്നു. അതിനകത്തു മദ്യപാനമാണ്. പിന്നെ പുകവലിയും എന്തൊക്കെയോ പൊടികളും. 

എല്ലാം കൂടെ ചേർന്ന് വല്ലാത്തൊരു മണം. എന്തോപോലെ. തലകറങ്ങുന്നു. വിശക്കുന്നു. ഒട്ടും സഹിക്കാൻ പറ്റണില്ല. 

ഈ നിർത്തം ഇനിയും 8മണിക്കൂറുണ്ട്.  എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ!

എങ്ങനൊക്കെയോ പിടിച്ചുനിന്നു.
അപ്പോളാണ് വാട്സപ്പിലെ 'Snd' എന്ന മെസ്സേജ് ശ്രദ്ധിക്കുന്നത്. 

പ്രളയത്തിനിടയിൽ കളിപ്പാട്ടങ്ങളുമായി കടന്നുവന്ന നമ്മുടെ സിംഗിളായ മാഷ് 'സിംഗിൽ പസങ്ങ' വീഡിയോ ചോയ്ക്കുകയാണ്. 

കുറേനാളായി മാഷ് വീട്ടിലേക്ക് വിളിക്കുന്നുണ്ട്, പാലക്കാട്. കഴിഞ്ഞ ഓണത്തിന് ചെല്ലാമെന്ന് പറഞ്ഞു പറ്റിച്ചു ഡൽഹിക്ക് വിട്ടയാണ് ഞാൻ.

ട്രെയിൻ ഷൊർണൂർ അടുക്കാറായി.

മെസ്സേജ് അയച്ചിട്ട് റിപ്ലൈ കിട്ടണില്ല. വിളിച്ചിട്ട് നമ്പർ നിലവിലില്ലത്രേ.

രഞ്ജിത് ഏട്ടനെ വിളിച്ചു പുതിയ നമ്പർ പൊക്കി.

"ചേട്ടൻ എവിടുണ്ട്?"
'ഞാൻ വീട്ടിൽ, നീയോ?'
"ട്രെയിനിൽ, ഷൊർണൂർ എത്താറായി"
'ഇറങ്ങുന്നോ, ഞാൻ വരാം!'

ഒന്നുമാലോചിച്ചില്ല, ഷൊർണൂർ എത്തിയപ്പോ ചാടി ഇറങ്ങി.  

കഥയെഴുതി തുടങ്ങിയപ്പോളേക്കും മാഷെത്തി. 

അരമണിക്കൂർ ഓഫ് റൈഡിനു ശേഷം എഴുവന്തല എന്ന അതിമനോഹരമായ ഗ്രാമത്തിലേക്ക്. 

പഴയ ഒരു തറവാടിന്റെ വാതിലുകൾ പുഞ്ചിരിയോടെ ഒരമ്മ തുറന്നു. ചോറും കപ്പപ്പുഴുക്കും അച്ചാറും പപ്പടവും മുരിങ്ങയിലയും മുട്ടത്തോരനും സ്നേഹത്തോടെ വിളമ്പി.




ട്രെയിൻ അനുഭവങ്ങൾ!



ഇത്തവണ തന്നത് RAC ടിക്കറ്റ്. സ്ലീപ്പറിലെ സൈഡ് ലോവർ ബെർത്തിൽ രണ്ടുപേർ ഒരുമിച്ച് കിടന്നുവേണം വരാൻ.

ഇതുപോലൊരു സ്ലീപ്പർ യാത്ര ആദ്യായിട്ടാ. രാത്രിയാകുമ്പോ ഇതൊരു ജനറൽ കംപാർട്മെന്റായി മാറും, ആരൊക്കെയോ കൂടെ കേറി കിടക്കും.

കൂടെ കിടന്നവൻ നമ്മുടെ കണ്ണൂരുകാരന്റെ പവർ ബാങ്കും അടിച്ചോണ്ടുപോയി, അങ്ങനെ ശോകമടിച്ചു കിടപ്പാണ് പുള്ളി! 

പിന്നെയുള്ള മലപ്പുറംകാരൻ വന്നപ്പോ മുതലേ ആഹാരം പോലും കഴിക്കാതെ കിടപ്പാണ്, ആരാണാവോ തേച്ചത്!

ഫ്ലൈറ്റിൽ വന്നാൽമതിയായിരുന്നു എന്നോർത്ത് നമ്മുടെ ആലപ്പുഴയിലെ യുവനേതാവും ഭാവി MLA യും!

ചുറ്റും മലയാളികളാണ്. 
കുറേ കുട്ടികളുമുണ്ട്. അവരുടെ ബഹളത്തിലും കുസൃതിയിലും ഒരുവിധം ബോറടിക്കാതെ മുന്നോട്ട് നീങ്ങി. 

ഇന്നലെ മുതൽ മുന്നിലൂടെ പോകുന്ന പെട്ടികളിലെല്ലാം നോക്കി മണം പിടിക്കുന്നതു കൊണ്ടാകാം, ഉച്ചക്ക് ബീഫ് ബിരിയാണി തിന്ന ശേഷം കൈകഴുകാൻ പോയ അമ്മ ശിവനോട്: ചോറ് വേണോ മോനെ? 

സാധനം തീർന്നു എന്ന് മനസിലാക്കിയ ശിവന്റെ നോട്ടം പഴത്തിലായി! ഇന്നത്തേക്കുള്ളതായി!

ഇന്നലെ അമ്മയുടെ ബീഫിന്റെ മണംപിടിച്ചു, പഴം തിന്ന ശിവനെ പറ്റിയറിഞ്ഞ് ഒരു കോഴിക്കോടുകാരൻ വീട്ടിലോട്ട് ക്ഷണിച്ചിട്ടുണ്ട്. ബീഫ് ബിരിയാണി ഉണ്ടത്രേ.

ശിവനോട് പറയാതെ ട്രെയിനിൽ നിന്നും ചാടി. ശിവൻ ഒറ്റക്കാണ്, പക്ഷെ ഉറക്കമാണ്. ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്നോർത്തു.

ബിരിയാണിയുടെ മണം അങ്ങനെ അപ്രതീക്ഷിതമായി കോഴിക്കോടെത്തിച്ചു. 

ഇറങ്ങാൻ നേരം വാതിലിൽ അവൻ നില്പുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ ഒരേ ട്രെയിനിൽ ആറു ദിവസത്തോളം പുഞ്ചിരി സമ്മാനിച്ചവൻ.







സ്വപ്നങ്ങളുമായി യാത്ര തിരിക്കുമ്പോൾ!

ഝാൻസിയോട് വിടപറയാൻ നേരമായിരിക്കുന്നു. 

ആദ്യമായി നേരിൽ കാണുന്ന ഒരു മനുഷ്യനോടൊപ്പം ഒരു ദിവസം. 

മറ്റന്നാൾ പുള്ളിയുടെ വിവാഹമാണ്. ആ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞാണ് എന്നേ നാടുകാണിക്കാൻ കൊണ്ടുപോകുന്നത്.

കാണുന്ന എല്ലാവരോടും എന്നേ പരിചയപ്പെടുത്തി, പക്ഷെ വീട്ടിൽ വാപ്പയോട് മാത്രം. ഉമ്മ ഒരു കാർട്ടനു പിറകിൽ നിന്ന് നല്ല ചൂട് റൊട്ടി ചുട്ടുതന്നു.

ഞങ്ങൾ സംസാരിച്ചത് ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ചാണ്. അവരിലേക്ക് നന്മയുടെ വിത്തുപാകുന്നതിനെക്കുറിച്ച്.

ഇവിടത്തെ കുട്ടികൾക്ക് വേണ്ടി ഒരു School Intervention Programme, നമ്മുടെ വോളന്റീഴ്സിന്  Gramya Manthan പോലൊരു യാത്ര, പിന്നെ Youth Exchange Programmes. 

അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ.

ഝാൻസിയിൽ ഗുൽമോഹർ പൂക്കട്ടെ! 

https://m.facebook.com/story.php?story_fbid=2395332230564078&id=100002619739923




ജാൻസി കാഴ്ച്ചകൾ!

സ്നേഹപൂർവം അവിടെ നിന്നും യാത്രയായി. 

തിരിച്ചുള്ള വഴിയിൽ ചരിത്രമുറങ്ങുന്ന ഓർച്ചാ പാലസിലും ഝാൻസി ഫോർട്ടിലും.

അയോധ്യയിൽ നിന്നും രാമനെ പൊക്കിക്കൊണ്ട് വന്ന അന്നത്തെ രാജ്ഞി, എന്നും കാണാനായി തന്റെ ജാലകത്തിനു മുന്നിൽ ഒരു ക്ഷേത്രം പണിതു. അതാണ് UNESCO Heritage സൈറ്റിൽ ഉൾപ്പെട്ട ഓർച്ചാ ക്ഷേത്രം. 

പിന്നെ ധീര വനിതയായ ഝാൻസി റാണിയെ പറ്റി പറയേണ്ടതില്ലല്ലോ!

പോകുന്ന വഴിയിലെ പല കടകളിൽ നിന്നായി പലതരം മധുരങ്ങളും.

എങ്ങും ഗോമാതാക്കളാണ്. 
ആരുടേതുമല്ലാതെ,ഒരു  ഉപകാരവുമില്ലാതെ അപ്പിയിട്ട് നാറ്റിക്കുന്നവ. 
റോഡെല്ലാം ഇവർ കയ്യടക്കിയിരുകയാണ്. ഇവർ കാരണം ആക്‌സിഡന്റുകളും. 
കടകളിലെല്ലാം നാശങ്ങൾ. കടക്കാർ നല്ല അടികൊടുക്കും, ഓടിക്കും. 

ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മൃഗങ്ങളെ വേറെ സ്ഥലങ്ങളിലേക് മാറ്റി, അവയെ ഉപയോഗപ്പെടുന്ന രീതിയിൽ മാറ്റാനാകുമോ അവിടത്തെ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ?

പിന്നെ ഇവിടെയുള്ളത് നമ്മുടെ നാട്ടിലെ പോലുള്ള ഓട്ടോറിക്ഷകളാണ്. 

പക്ഷെ ഈ വണ്ടി സ്റ്റാർട്ട് ആകണമെങ്കിൽ 15 പേരെങ്കിലും കെയറണം. 

അതും പോരാഞ്ഞിട്ട് ഓട്ടോക്കാരൻ വിളിച്ചുകൂകും: ഇനിയുമൊരു പത്തുപേരെക്കൂടെ കുത്തിക്കയറ്റൂ ഷേർഖാൻ!

ഇന്നലെ ഒരു എക്സ്പീരിയൻസിന് 10രൂപക്ക് 2കിലോമീറ്റർ എന്നെ അതിൽ കയറ്റി വിട്ടിരുന്നു.

https://m.facebook.com/story.php?story_fbid=2395277707236197&id=100002619739923

https://m.facebook.com/story.php?story_fbid=2395325573898077&id=100002619739923







ഉത്തരേന്ത്യൻ വിദ്യാലയം!

ക്ഷണിച്ച സ്ഥിതിക്ക് സ്ക്കൂൾ കൂടെ കണ്ടിരിക്കാം എന്നു കരുതി അങ്ങോട്ടേക്കാക്കി യാത്ര. 

ഒരു പ്രൈവറ്റ് സ്കൂളിൽ ആണെങ്കിലും ഒരു ഗവൺമെന്റ് സ്ക്കൂളിലെ ഫീൽ. ക്ലാസ് നടക്കുന്നു. കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. 

താബിദ് ആരോടൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒരാൾ ഞങ്ങളെ ആനയിച്ചു. നടക്കുന്ന വഴിയിൽ തറയിൽ കിടക്കുന്ന മിഠായിക്കവറുകളും മറ്റും അയാൾ പെറുക്കി ഡസ്റ്റ്ബിന്നിൽ ഇടുന്നുണ്ട്.

9B

പെൺകുട്ടികൾ മാത്രമുള്ള ക്ലാസിലേക്ക് ഞങ്ങളെ ഏതെക്കെയോ വഴികളിലൂടെ അയാളെത്തിച്ചു. 

താബിദ് ഹിന്ദിയിൽ എന്തൊക്കെയോ പിള്ളേരോടു പറഞ്ഞു. അപ്പോളാണ് മനസ്സിലായത് എന്നെ ക്ലാസെടുക്കാൻ കൊണ്ടുവന്നതാണെന്ന്!

പെട്ട്!

പിള്ളേരെല്ലാം ആകാംഷയോടെ എന്നേം നോക്കിയിരിക്കുന്നു. എന്തുപറയണം, എവിടെ തുടങ്ങണം എന്നറിയാതെ ഇൻട്രോ കൊടുത്തു.

കേരളത്തിൽ നിന്നാണെന്നും, കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടോയെന്നും Gods own Country ആണെന്നുമെല്ലാം പറഞ്ഞു തള്ളി തുടങ്ങി. 

ബോറടിച്ചിട്ടാകും അതാ ഒരു കുട്ടി വെള്ളം കുടിക്കുന്നു!
അതും പ്ലാസ്റ്റിക് ബോട്ടിലിൽ!

വിടില്ല ഞാൻ.....!!
ആ കുപ്പിയും പിടിച്ചുവാങ്ങി #BottleUp ഇനെ പറ്റിയങ്ങു കാച്ചി. 

Volunteering അറിയില്ല എന്നു പറഞ്ഞ കുട്ടികൾക്ക് അതെങ്ങനെ മനസിലാക്കിക്കൊടുക്കുമെന്നാലോചിച്ചപ്പോ താബിദ് ഇടപെട്ടു.

അടുത്തത് 9A യിലേക്ക്, അവിടെ ആൺകുട്ടികൾ മാത്രം. 

എന്താ ഇങ്ങനെ ഇവരെ മാറ്റിയിരിക്കുന്നത് എന്ന് ചോദിച്ചത് കേട്ടിട്ടാകും അടുത്തത് 8A യിലേക്ക്. അവിടെ എല്ലാരുമുണ്ട്. 

തിരിച്ചു പോകാൻ നേരമായി, അടുത്ത ക്ലാസിലോട്ടുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.

അങ്ങനെ #BottleUp ന് ഒരു സ്പാർക്‌ ഇട്ടിട്ട് അവിടെ നിന്നിറങ്ങാൻ നേരം മുന്നിലൊരാൾ പ്രത്യക്ഷപ്പെട്ടു.

അദ്ദേഹം ഒരു ഡോക്ടറാണ്. സ്കൂളിനു മുന്നിൽ ഒരു ചെറിയ ക്ലിനിക് നടത്തുന്നു, അവിടേക്ക് അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു.

പരിചയപ്പെട്ടു വന്നപ്പോളാണ് മനസിലായത്,  അദ്ദേഹത്തിന്റേതാണ് ഈ സ്കൂൾ. പ്രാക്റ്റീസ് ചയ്തു കിട്ടിയ തുച്ഛമായ ശമ്പളം കൊണ്ട് പണിഞ്ഞതാണിത്. 
സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു: Can you teach English to my students? 

എന്റെ ഇംഗ്ലീഷ് ഇത്രക്കും സൂപ്പർ ആയിരുന്നോ? 
ജീവിതത്തിത്തിൽ ആദ്യമായി കിട്ടിയ ജോബ് ഓഫർ!

ചിരിക്കണ്ട, ഞാനും തമാശയായിട്ടാണ് കരുതിയത്. 

പക്ഷെ പുള്ളി സീരിയസ് ആയിരുന്നു.

ടീച്ചിങ് ഫീല്ഡിനെപ്പറ്റി ഒരിക്കലും  ചിന്തിച്ചിട്ടില്ല. പിള്ളേരുടെ  ഭാവിയാണ്. സ്നേഹപൂർവം എന്റെ കൂടെയുള്ള  ഗുൽമോഹറുകളെ പരിചയപ്പെടുത്തി. 

അപ്പോ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ, അധ്യാപനത്തിന് താല്പര്യമുള്ള നമ്മുടെ പിള്ളേർക്ക് ഝാൻസിയിലേക്ക് സ്വാഗതം. ഫുഡും താമസവും ശമ്പളവും എല്ലാം അവർ തരും.


Monday, May 4, 2020

ഉത്തരേന്ത്യൻ രാഷ്ട്രീയം!

അവിടെ നിന്നുപോയത് താബിദിന്റെ ഓഫീസിലേക്കാണ്.

ഒരു പഴയ അണ്ടർഗ്രൗണ്ട് ഗോഡൗൺ പോലെ. അവിടെ ബോർവെല്ലിൽ നിന്നും വെള്ളമെടുത്തു പ്യൂരിഫൈ ചെയ്തു ടാങ്കുകളിൽ ഗ്രാമങ്ങളിലേക്ക് എത്തിക്കും.  അതിന്റെ വലിയ ടാങ്കുകളും കന്നാസുകളും.

അകത്തോട്ടു ചെന്നപ്പോ കുറേ കുട്ടികൾ നിലത്തിരിക്കുന്നു, പഠിക്കുന്നു.

അവിടത്തെ സ്കൂളിൽ സ്ഥലമില്ലാത്തതിനാൽ, അവർക്ക് തന്റെ ഓഫീസിന്റെ ഒരു ഭാഗം നൽകിയിരിക്കുകയാണ് പുള്ളി.

താബിദിന്റെ ഉപ്പൂപ്പായ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

BJP കൊടി വെച്ച ഒരു കാറിനു മുന്നിൽ ആണ് വണ്ടി ചെന്നുനിന്നത്.

നമ്മൾ നേരത്തേ കടന്നുപോയ ആ മാർക്കറ്റിനു മുന്നിലെ വീട്.  അവിടുത്തെ BJP MLA യുടെ ഭവനം.

 ചുമ്മാതല്ല, ഇവിടെ മുഴുവൻ ഗോമാതാവും പ്രസാദവും.

 അതാ ഒരു കോൺഗ്രസ്സുകാരൻ സ്വന്തം വീട് പോലെ,  ബിജെപി എംഎൽഎയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നു!

താബിദിന്റെ വാപ്പ ഇവിടത്തെ ഒരു പ്രമുഖ വ്യക്തിയാണ്.

MLA രാവിലെ എത്തിയതേയുള്ളൂ, നല്ല ഉറക്കമാണ്. പുള്ളിയുടെ മകനും ഭാര്യയും അവിടുണ്ട്. ഭാര്യ ഇവിടുത്തെ സ്കൂളിലെ പ്രിൻസിപ്പൽ ആണ്.

താബിദ് ഗുൽമോഹറിന്റെ പ്രവർത്തനങ്ങൾ അവർക്ക് പരിചയപ്പെടുത്തി അവരെ കയ്യിലെടുത്തു. വളരെ സ്നേഹത്തോടെയുള്ള സംസാരം. പോകുന്ന മുന്നേ സ്കൂളിലേക്കു ക്ഷണിച്ചു അവർ യാത്രയായി.

രാഷ്ട്രീയ മര്യാദ, മാന്യത.

MLA ഉറങ്ങിക്കിടക്കുമ്പോ അമ്മയും മോനും പുള്ളിയുടെ സർക്കാർ കാറിൽ കല്യാണത്തിന് പോകുവാ.





താബിദിന്റെ കുടുംബം!

താബിദ് ഇവിടത്തെ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. ഇന്നലെയാണ് കോൺഗ്രസ്സിന്റെ സ്റ്റേറ്റ് IT Cell സെക്രട്ടെറിയായി തിരഞ്ഞെടുത്തത്. ക്യാബിനറ്റ് മിനിസ്റ്ററിന്റെ കൂടെയാണ് ജോലി.

അവർ രണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് മോദിയെ പറ്റി.
പൊളിഞ്ഞ റോഡുകൾ. സ്ട്രീറ്റ്‌ലൈറ്റുകളില്ല. റോഡിലെങ്ങും ബീഫുകൾ അലഞ്ഞു നടക്കുന്നു.

അത് കണ്ടപ്പോളാ ഓർത്തത്, മാംസാഹാരം തിന്നിട്ട് അഞ്ചു ദിവസായി.

അങ്ങനെ വീടെത്തി.

വീടിന്റെ ആദ്യനില കടയാണ്. സ്റ്റീൽ പെട്ടികൾ അവിടെ തന്നെ ഉണ്ടാക്കി വിൽക്കുന്നതാണ് വാപ്പയുടെ ബിസ്സിനസ്സ്. സലാം പറഞ്ഞു, കൈകൊടുത്തു.

രണ്ടാമത്തെ നിലയിലാണ് താബിദിന്റെ മുറി. വന്നപാടേ കേറി കുളിച്ചു. മനസ്സും ശരീരവും തണുത്തു.

നോൺ-വെജ് കഴിക്കുമോ എന്നൊരു ചോദ്യം. അതും എന്നോട്!
ഉമ്മ മീൻ കറി വെക്കുന്നുണ്ടത്രേ!

എന്തെല്ലാം മോഹങ്ങളായിരുന്നു, വല്ലാത്തൊരു തേപ്പായിപ്പോയി!

മൂന്നാം നിലയിൽ കേറി കഴിക്കാനിരുന്നു. താബിദ് തന്നെയെല്ലാം അടുക്കളയിൽ നിന്നുമെടുത്തുകൊണ്ട് വന്നു വിളമ്പി.

മീൻകറിക്ക് ചിക്കൻകറിയുടെ മണം, നെത്തോലിയും ചാളയും മാത്രം കഴിക്കുന്ന ഞാൻ ആ മണവും പിടിച്ചു, അതു കൂട്ടി റൊട്ടി തിന്നു.

ഇന്നലെ രാത്രി  മുതൽ ഒന്നും കഴിച്ചിട്ടില്ല. അതുകൊണ്ട് എന്തുകിട്ടിയാലും ഇറങ്ങും.

കൈകഴുകാൻ നേരം പുറത്തു ദീവാലി ആഘോഷങ്ങൾ. അതുകാണാൻ നാലാം നിലയിൽ കേറി.

ഇങ്ങനെ പറഞ്ഞു വരുമ്പോ തോന്നും ഇതൊരു ബംഗ്ലാവ് ആണെന്ന്. അവർ അകത്താണ്.

ഒന്നും രണ്ടും സെന്റിൽ ഉയരുന്ന ഭവനങ്ങൾ. അവരുടെ സ്വർഗ്ഗ രാജ്യം.

അവിടെ കർട്ടന് പിറകിൽ മാത്രം നിൽക്കുന്ന സ്ത്രീകളും!

സുഖമായ ഉറക്കം.

രാവിലെ തന്നെ നാടുകാണാൻ ഇറങ്ങി.

എങ്ങും ഗോമാതാക്കൾ, ഗോഅപ്പിയും ഗോമൂത്രവും വിതറി ഓടി നടക്കുന്നു. ഓടുന്നതല്ല കച്ചവടക്കർ ആട്ടിയോടിക്കുന്നതാണ്.

എല്ലാവരുടെയും കയ്യിൽ നല്ല നീളമുള്ള വടികളുണ്ട്. പച്ചക്കറിക്കും മീനിനുമെല്ലാം വെവ്വേറെ മാർക്കറ്റുകളാണ്.






ജാൻസി റാണിയുടെ നാട്ടിൽ!

ഈ യാത്ര തുടങ്ങിയപ്പോ ഒരു ഫോൺ വിളിയെപ്പറ്റിപ്പറഞ്ഞത് ഓർക്കുന്നുണ്ടോ?

വടക്കേ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളിലും എന്നെ വീട്ടിലോട്ടു ക്ഷണിക്കുന്ന ഒരു മധ്യപ്രദേശ്കാരനേ പറ്റി.  ഫേസ്ബുക്ക് ട്രാൻസ്‌ലേഷൻ വഴി കഥകൾ വായിച്ചാണ് യാത്രയെ പറ്റി അറിയുന്നത്.

ഇത്തവണ വിളിച്ചപ്പോ ഒൻപതാം തീയതി കല്യാണമാണെന്ന് കൂടെ പറഞ്ഞു. അപ്പോ ഓനെ കാണാതെങ്ങനാ നാട്ടിലേക്ക് മടങ്ങുക?

ഡെറാഡൂണിൽ നിന്നു 16 മണിക്കൂർ സെക്കൻഡ് ക്ലാസ് യാത്രക്ക് ശേഷം ജാൻസിയെത്തി.

പുള്ളിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ട്രെയിനിറങ്ങി മുന്നിൽ കണ്ട ആളോട് ചിരിച്ചുകൊണ്ടടുത്തപ്പോ പിന്നിൽ നിന്നും വിളി കേട്ടു - അഫ്സൽ ഭായ്!

അരമണിക്കൂറായി എന്നേം കാത്തുനിൽക്കുവാ പുള്ളി. ഒരു കെട്ടിപ്പിടിത്തത്തോടെ തുടങ്ങി.

കൂട്ടുകാരുമായി വരുമെന്ന് കരുതി ബൈക്ക് എടുക്കാതെയാണ് വരവ്.

ഇവിടെ നിന്നും 33കിലോമീറ്ററുണ്ട് പുള്ളിയുടെ വീട്ടിലേക്ക്. വീണ്ടും ഒരു ട്രെയിൻ യാത്ര.

ട്രെയിൻ ലക്ഷ്യമാക്കിയുള്ള യാത്രയിൽ മുന്നിൽ വെള്ളയും വെള്ളയും ഇട്ടൊരാൾ പ്രത്യക്ഷപെട്ടു. ഡൽഹി സ്റ്റേഷനിൽ വെച്ചു ഞാൻ കണ്ടതാണിയാളേ...

പുള്ളി ചിരിച്ചുകൊണ്ടിങ്ങോട്ടു വന്നു, താബിദിന് കൈകൊടുത്തു.
അവരുടെ സംഭാഷണങ്ങൾക്ക് ശേഷം എന്നേ പരിചയപ്പെടുത്തി.

ഹിന്ദിയിൽ എന്തൊക്കെയോ തള്ളിമറിക്കുന്നുണ്ട്. Kerala, UN Volunteetr, Gulmohar ഇത്രയും മനസ്സിലായി.

Abid Siddique
മധ്യപ്രദേശിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവ്. AICC മെമ്പർ. ഡൽഹിയിൽ നിന്നും വരുന്ന വരവാണ്.

പുള്ളിയുടെ ഹിന്ദിയിലുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിൽ എനിക്ക് തർജിമ ചെയ്തുകൊണ്ടിരുന്നു.

ഈ സമയം ഞങ്ങളുടെ അവസാന ട്രെയിൻ അടുത്ത സ്റ്റേഷൻ എത്തിയിരുന്നു.

എവിടെ പോകേണ്ടെന്ന് വെച്ചോ അവിടെ കൊണ്ടാക്കാമെന്നായി പുള്ളി. ആശ്വാസം.



പുഞ്ചിരി തേടിയൊരു യാത്ര!

മല കയറുന്ന മുൻപ് പറഞ്ഞതോർക്കുന്നോ?

തിരിച്ചിറക്കത്തിൽ ഒരുവളെ കാണാൻ പോകുന്ന കാര്യം!

ആ പുഞ്ചിരി തേടിയുള്ളതാണീ യാത്ര!

ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ഹരിദ്വാറിലിറങ്ങി.

കേരളത്തിൽ നിന്നുള്ള യാത്രയിൽ ഡൽഹി വരെ ഒപ്പം കൂടിയതാണ് ദീപുച്ചേട്ടനും കുടുംബവും.

മടക്കയാത്രയിൽ അവർ ഞങ്ങളെയും കാത്തിവിടെ നിൽപ്പുണ്ട്.

കൃഷ്ണക്ക് കണ്ട പരിചയമില്ല. ആദ്യമൊന്നും അടുത്തില്ല.

രണ്ടു മണിക്കൂറിനുള്ളിൽ ഞങ്ങളുടെ അടുത്ത ട്രെയിനുണ്ട്. പെട്ടെന്നു തന്നെ
അവിടത്തെ ഗംഗാതീരത്തേക്കും ക്ഷേത്രങ്ങളിലേക്കും ഒരു ഓട്ടപ്രദിക്ഷണം. അതിനിടയിൽ കൃഷ്ണയെ കയ്യിലെടുത്തു.

വഴിയരുകിലെല്ലാം സന്യാസിമാരും ഭിക്ഷക്കാരും തണുപ്പത്തു പുതക്കൻ തുണിപോലുമില്ലാതെ കിടന്നുറങ്ങുന്നു. ഇവിടുത്തെ ഗംഗയും ശുദ്ധയാണ്.

രാവിലെ മുതൽ ബ്രെഡും ജാമുമാണ് ഭക്ഷണം. ഇടക്കൊരു നൂഡിൽസ് നാലുപേരും കൂടെ കയ്യിട്ടു.

കയ്യിലെ പൈസ തീർന്നിരിക്കുന്നു. നാട്ടിലെത്താൻ ഇനിയും 5 ദിവസം കൂടെ.

വിശന്നിട്ടാകും ചേട്ടൻ വാങ്ങി തന്ന റൊട്ടിക്ക് വല്ലാത്തൊരു സ്വാദ്.

ഇനിയും മലകയറാൻ നേരം വീട്ടിൽ ചെല്ലുമെന്ന വാക്കിൽ, ഒരു കെട്ടിപ്പിടിത്തത്തോടെ യാത്രയായി.

താൽകാലികമായി ഗുൽമോഹറുകളോട് യാത്ര പറഞ്ഞു, ഒറ്റക്കൊരു യാത്ര!




Sunday, May 3, 2020

ഹിമാലയത്തിലെ ആത്മീയ ഭവനം!

അങ്ങനെ 5 ദിവസത്തെ ഹിമാലയൻ പര്യടനം ഇവിടെ അവസാനിക്കുന്നു.

വളരെ നല്ല രീതിയിൽ ഇവിടത്തെ മീറ്റിംഗുകൾ നടന്നു. Good Deeds Day 2019 അഞ്ചോളം സംഘടനകൾ ചേർന്ന് ഡൽഹിയിൽ നടത്തുമ്പോൾ, TGF ഒറ്റക്ക് കേരളത്തിൽ എല്ലായിടത്തും ആഘോഷിക്കുമെന്ന് വിഷ്വസിക്കുന്നു, എല്ലാരും കൂടെ കാണണം.

തിരക്കുകൾ കാരണം കുറച്ചു ദിവസമായി ഒന്നും എഴുതിയില്ല, മടിയായിരുന്നു.

ഗംഗയുടെ തീരത്തുള്ള ആശ്രമം, ശാന്തി, സമാധാനം എന്നെല്ലാം വിചാരിച്ചാണിവിടെ വന്നത്. പക്ഷെ നമ്മളുദ്ദേശിച്ച ഒരു സെറ്റപ്പ് അല്ലിവിടെ.

ഏതൊരു 3 സ്റ്റാർ ഹോട്ടൽ എന്നെല്ലാം പറയാം. AC റൂമും കിടിലൻ വെജിറ്റേറിയൻ ഫുഡും, വിദേശികളും.

ഇവരുടെ പാട്ടുകളും മറ്റും ഒരു കിടിലൻ വൈബ് നൽകുന്നുണ്ട്. ആത്മീയതയെ വെച്ചുള്ള ഒരു ടൂറിസം പോലെ ഇടക്കെല്ലാം തോന്നി.

സന്ധ്യക്ക് നടക്കുന്ന ആരതിക്ക് ആയിരങ്ങൾ പങ്കെടുക്കുന്നു. ഗംഗയെ ആരാധിക്കുന്നു, ബഹുമാനിക്കുന്നു. ശുദ്ധയായ ഗംഗ, അതിന്റെ ഓളവും അവിടെനിന്നയുരുന്ന ഭക്തി ഗാനങ്ങളും മനസ്സിനെ വല്ലാതെ ഒരു ആത്‌മീയതയിലേക്ക് തള്ളിവിടും.

അതിന് ശേഷമുള്ള സത്‌സംഗ്. അവിടത്തെ അമ്മയുമായുള്ള സംസാരം. സിനിമകളിൽ കാണുന്ന അതെ ഐറ്റം. മുന്നിലിരുന്ന് ചിരിക്കാനും പറ്റൂല ഉറങ്ങാനും പറ്റൂല. എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്, എന്താന്ന് മാത്രം ഇതുവരെ മനസിലായിട്ടില്ല.

വിദേശികളാണ് ഇവിടെ കൂടുതലും. കാവി ഉടുപ്പിട്ട് ആരെക്കണ്ടാലും അപ്പോ കെട്ടിപ്പിടി.

പാട്ടുപാടാനും നൃത്തം ചെയ്യാനും അവർ തന്നെ മുന്നിൽ. ഭക്തി ഗാനങ്ങൾക്ക് തുള്ളുന്ന ടീമ്സിനെ ആദ്യായി കാണുവാ.

എല്ലാരും നല്ല സ്നേഹമുള്ളവരാണ്.  കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും.

ഇത് നിങ്ങളുടെ വീടാണ് ഉടനെ തിരിച്ചു വരൂ മക്കളെ എന്ന് പറഞ്ഞു ഞങ്ങളെ യാത്രയാക്കി.

കൂടെ വന്ന മൂന്നും ബെസ്റ്റ് ടീമാണ്.

ഒരാൾക്ക് ബീറ്റസിൽ ടെംപിളിൽ പോണം, ഒരാൾക്ക്  റാഫ്റ്റിംഗിന്, ഒരാൾക്ക് ഡെറാഡൂണും.

അങ്ങനെ എല്ലാരേം ആഗ്രഹം സാധിച്ചു ഹിമാലയത്തിനോട് വിടപറയുന്നു.

പ്രശാന്ത് സിങ്, ഹരീഷ് സിങ്, വിക്രം സിങ്.

ട്രെയിനിൽ വെച്ചു പരിചയപ്പെട്ട ഈ രാജസ്ഥാനി അമ്മൂമ്മമാർ  ഞങ്ങൾക്ക് ചാർത്തിത്തന്ന പേരുകളാണ്. അവരുടെ പേരക്കുട്ടികളുടെ പേരുകൾ.  ഭക്തിഗാനങ്ങൾ പാടിയും യാത്രതുടരുന്നു....

https://m.facebook.com/story.php?story_fbid=2390005427763425&id=100002619739923







മലമുകളിലേക്ക്!

ഇതിനിടയിലാണ് ആലപ്പുഴയിൽ നിന്നുള്ള മേഘരൂപന്റെ വരവ്.

ആന്ധ്രയിലെ പുണ്യാശ്രമങ്ങൾ തൊഴുതിട്ടുള്ള വരവാണ്.

ഇനിയുള്ള യാത്രയിൽ എനിക്ക് തലചായ്ക്കാൻ ഒരിടമുണ്ട്!

യദുവിന്റെ ഒരു സുഹൃത്തും വന്നിട്ടുണ്ട്, തെറ്റിദ്ധരിക്കണ്ട ഇന്റർവെൽ സീൻ അല്ലാ.

ആലു പൊറോട്ടയും കഴിച്ചു, അടുത്ത ട്രെയിൻ പിടിക്കണം.

അങ്ങനെ ഗുൽമോഹറുകളെല്ലാം ഒന്നിച്ചു കൂടി,  ഇനി ഹിമാലയത്തിലേക്ക്!

ഒരാൾ ട്രെയിൻ കേറിയതു മുതൽ വിളിക്കുന്നവരോടെല്ലാം ഫോണെടുത്തൽ ഒരേ ഒരു ഡയലോഗ് ആണ്.

"I am in AC"

ഇതിന് മലയാളത്തിൽ ഒരു പഴം ചൊല്ലുണ്ടല്ലോ?

മറ്റൊരാൾ ഇപ്പോളും ക്ഷീണമാണ്, പുതച്ചുമൂടി ഉറക്കമാണ്.

എന്നാലും യഥാ സമയം അവൻ എണീച്ചു നിസ്കരിക്കും.

ട്രെയിനിൽ കാലുകുത്താൻ സ്ഥലമില്ല, ഒരുവിധം ഞങ്ങൾ മുകളിൽ കേറിപ്പറ്റി.

പാവം ശിവ! അവൻ വാതിലും ചാരി അവിടെ നിന്നു, പിന്നെ ഇരുന്ന്.

സന്യാസിമാരും ഭജനുമായി പത്തുമണിക്കൂർ യാത്ര. അതിനിടയിൽ ബോഗിയിലെ പെണ്ണുങ്ങൾ സ്ഥലത്തിനുവേണ്ടി ചേരി തിരിഞ്ഞു മുട്ടനടി.

ബഹളങ്ങൾ കാരണം ഉറക്കം വന്നില്ല. രാത്രിയോടെ തണുപ്പുകൂടി.

അഞ്ചുമണിയയോടെ ഞങ്ങളിവിടെയെത്തി - ഋഷികേശിൽ!

അന്തരാഷ്ട്ര സംഘടനയായ Good Deeds Day യുടെ ഇന്ത്യയിലെ ആദ്യത്തെ മീറ്റിംഗിൽ പങ്കെടുക്കാനാണ് ഞങ്ങളുടെ വരവ് .

https://m.facebook.com/story.php?story_fbid=2379793428784625&id=100002619739923


ഒരു കുഞ്ഞു വലിയ കുടുംബം!

രാവിലെ ഉറക്കമെണീച്ചപ്പോ നല്ല മണം.
താഴോട്ട് നോക്കിയപ്പോ യദുവും ഒരു ചേട്ടനും രണ്ട് പൊതിയുമായി.

പല്ലു തേച്ചു വന്നപ്പോ പൊതി മൂന്നായി.

ആലപ്പുഴയിൽ നിന്നുമാണ് ചേട്ടൻ. നമ്മുടെ കൃഷ്ണമോളുടെ അച്ഛൻ.

ഇതും യദുവിന്റെ ഒരു പ്രതേകതരം  ശ്വാസകോശ ബന്ധമാണ്. ഇന്നലെ രാത്രി ബെഡിൽ കാണാതിരുന്നപ്പോളേ തോന്നി.

ചേട്ടന്റെ ഭാര്യ ഡോക്ടർ ആണ്. പുള്ളിക്കാരി ആയുവേദ ഡോക്ടറാണ്. MD പഠിക്കാൻ ബദരീനാഥിലേക്ക്  പോകുവാണ്.

ജോലി കളഞ്ഞു ചേട്ടനും കൂടി, അവിടെ എന്തേലും  ജോലിയെല്ലാമായി താമസിക്കാൻ.

കൂടുതൽ അടുത്തപ്പോ ചേട്ടൻ മനസ്സു തുറന്നു. പത്താം ക്ലാസ്സുവരെ കൂടെ പഠിച്ചതാണ് ഇരുവരും. 7 വർഷത്തിന് ശേഷം ഡിഗ്രിക്ക് പഠിക്കുമ്പോ വീണ്ടും കണ്ടുമുട്ടി. അന്ന് ചേച്ചി മെഡിക്കൽ പഠിക്കുന്നു, ചേട്ടൻ നമ്മളെ പോലെയെല്ലാം തന്നെ.

ഒരു ദിവസം ചേട്ടൻ കല്യാണം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞു. വീട്ടിൽ വന്ന് ചോദിക്കാൻ ചേച്ചി.

അങ്ങനെ ചേട്ടൻ വീട്ടുകാരെ വിട്ടു. എല്ലാം ശുഭം.

ചേച്ചിയും കൃഷ്ണയുമാണ് ചേട്ടന്റെ ലോകം.

ഫുൾ കഥ എഴുതി വെച്ചിട്ടുണ്ട്, നാട്ടിൽ വരുമ്പോ കാണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ചേട്ടൻ ഒരു കവി കൂടി ആണൂട്ടോ.

50 മണിക്കൂർ യാത്രക്ക് ശേഷം ഡൽഹിയെത്തി.

അവിടെ നിന്നും പിന്നെയും 12 മണിക്കൂറുണ്ട്.

താമസം മാറാനായി ഒരു ലോഡ് സാധനവുമായിട്ടാണ് വരവ്. ചേട്ടന്റെ അമ്മയും ചേച്ചിയുടെ അച്ഛനും അമ്മയുമുണ്ട് കൂടെ.

അവർക്ക് എടുക്കാവുന്നതിലും കൂടുതൽ സാധനങ്ങൾ. അങ്ങനെ എല്ലാരും കൂടെ അതെല്ലാം എടുത്തു പുറത്തെത്തിച്ചു. ഞങ്ങൾക്കുള്ള അടുത്ത ട്രെയിൻ വരാറായി. സ്നേഹത്തോടെ ഒരു കെട്ടിപ്പിടുത്തവുമായി ഞങ്ങൾ യാത്രയായി.

ഇനി ബദ്രിനാഥിൽ ചെന്നാൽ ഞങ്ങൾക്ക് ഒരു കുടുബമുണ്ട്.

കൃഷണമോൾ ഉറക്കമാണ്, ഓൾടെ ചിരികാണാൻ ഒന്നൂടെ പോക്കുണ്ട്!





ട്രയിനിലെ മനുഷ്യർ!

ട്രയിനിലെ ബെഡ് റോൾ അറ്റെൻഡന്റ് ആയി വന്നു, ഞങ്ങളിൽ ഒരുവനായ ഇടുക്കിക്കാരൻ.

കഴിഞ്ഞ രണ്ടു വർഷമായി എല്ലാ ആഴ്ച്ചയിലും കേരളത്തിൽ നിന്നും ഡൽഹിക്കു പോകുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ വിരിപ്പ് ശരിയാക്കാൻ പുള്ളിയുണ്ടാകും.

നമ്മുടെ പെരിനാട് പഞ്ചായത്തിനടുത്തുള്ള ബാറിൽ ജോലി ചെയ്ത പുള്ളിക്ക് അവിടം നന്നായി അറിയാം. ആ മണം പിടിച്ചാണ് യദു കൂടെ കൂടിയത്.

ഇടക്ക് സ്പോഞ്ച് കൊണ്ട്  അശുദ്ധവായു പിടിച്ചെടുക്കുന്ന ഒരു പ്രത്യേക കഴിവ് അവനുണ്ട്. അത്‌ നൽകിയ ചേട്ടൻ അവന്റെ ദൈവമായി.

രാത്രി ചേട്ടനോടൊപ്പം അച്ചാറു ടേസ്റ്റ് ചെയ്യാൻ പോകാനുള്ള പ്ലാൻ ഉണ്ട്, ശരിയാക്കി കൊടുക്കുന്നുണ്ട്!

കുലുസ്സിന്റെ കിലുക്കം കേട്ട് പുതപ്പിനുള്ളിൽ നിന്നും തല പൊക്കിയ  എന്നിലേക്ക് വന്നടുത്തതാണീ സുന്ദരി.

അമ്മൂമ്മയുടെ തടികുറക്കാനാണെന്ന് തോന്നുന്നു ആ ബോഗിയിൽ അങ്ങോട്ടുമിങ്ങോട്ടും നടത്തുകയാണവൾ. കുറച്ചു കഴിഞ്ഞു അപ്പൂപ്പനായി. അമ്മയായി. അച്ഛനായി.

ഓളുടെ കാലൊച്ചകൾ ഈ  ശ്മശാനത്തിന് ജീവൻ നൽകുകയാണ്.




ഗുൽമോഹറുകൾക്കൊപ്പം ഒരു യാത്ര!

ഒറ്റയ്ക്കായിരുന്നു ഇതുവരെയുള്ള യാത്രകൾ. ആ യാത്രകളിലാണ് സ്വയം കൂടുതൽ മനസ്സിലാക്കാനും ചുറ്റുമുള്ള ലോകം നല്ലപോലെ നിരീക്ഷിക്കാനും പറ്റുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഇത്തവണത്തെ യാത്രയിൽ ഗുൽമോഹറുകളും കൂടുന്നുണ്ട്. അവരാണ് ഇനിയുള്ള ആശ്വാസം.

കോഴിക്കോട് സ്റ്റേഷനിൽ നാലുപേർ നിൽപ്പുണ്ട്. അവരിൽ രണ്ടു പേർ ഈ യാത്രയിൽ കൂടെ കൂടുന്നുണ്ട്.

നാജിക്ക ആയിട്ടുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം.

അൽത്താഫും യദുവും ആണ് ഈ യാത്രയിൽ കൂട്ടിന്.

മലപ്പുറത്തു നിന്നും പൊതിഞ്ഞു കൊണ്ടുവന്ന സ്നേഹം ആദ്യം തന്നെ തീർത്തു.

ചുറ്റുമുള്ള മനുഷ്യരെ ഒന്നും കാണുന്നില്ല. പ്രത്യേകിച്ചൊന്നും നടന്നില്ല.

കഥകളും തമാശകളുമായി അവിടെ ഒരു മൂലക്ക് കൂടി.

കൂടെയുള്ള രണ്ടും പുതച്ചുമൂടി ഉറക്കമാണ്.

പുറത്തേക്കുള്ള വാതിലുകൾ എത്ര തള്ളിയിട്ടും എന്റെ ശക്തിക്ക് തുറക്കാൻ പറ്റണില്ല. കറപിടിച്ച, ഇരുണ്ട ജനാലയിലൂടെ മങ്ങിയ പുറംലോകത്തേക്കു എത്തിനോക്കി.

കൊങ്കൺ പാതയിലൂടെയുള്ള മനോഹരമായ ആ കാഴ്ച്ചകൾ ഈ യാത്രയിൽ  നഷ്ടമാകുകയാണ്.

സ്ലീപ്പർ ടിക്കറ്റ് ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തത്. അവിടെ സീറ്റ് ഇല്ലാത്തത്തിനാൽ റെയിൽവേ തന്ന ദീവാലി സമ്മാനമായിരുന്നു ഈ AC സീറ്റ്.

ഇന്നലെത്തന്നെ TT യോട് സ്ലീപ്പറിലേക്ക് മാറ്റിത്തരുവോ എന്നു ചോദിച്ചയാണ്. ആദ്യമായിട്ടാകും അപ്പർ ക്ലാസ്സിൽ നിന്നും ലോവർ ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഒരാൾ ചോദിക്കുന്നത്. അതൊരു ഡീഗ്രേഡ് ആയി തോന്നിയതു കൊണ്ടാകാം; ഉത്തരം പറയാതെ വേറെ എന്തൊക്കെയോ പറഞ്ഞാണയാൾ പോയത്.

പിന്നെയൊരു എക്സ്പീരിയൻസ് ഇരിക്കട്ടേന്ന് കരുതി.

ശുഭം!






റയിൽവെയുടെ ചതി!

ചേർത്തലയിൽ എന്നേം കാത്തു ഒരാൾ നിൽപ്പുണ്ട്. ചെന്നിറങ്ങി പുള്ളിയുടെ കയ്യിൽ നിന്നും സാധനം വാങ്ങി പരിചയപ്പെടാമെന്ന് വെച്ചപ്പോ ട്രെയിൻ കൂകി.

ഓടിപ്പിടിച്ചു ട്രെയിൻ കേറിയപ്പോളാണ് ഓർത്തത് എന്റെ അടുത്ത ട്രെയിൻ 3മണിക്കൂർ കഴിഞ്ഞേയുള്ളൂ.

അങ്ങനെ എറണാകുളം സ്റ്റേഷനിൽ എത്തി പോസ്റ്റടിച്ചിരിക്കുമ്പോളാണ് ആ പൊതി ഒന്ന് നോക്കിയത്.

കണ്ണാടിയാണ്.
ഞാൻ കാരണം ഒരാളുടെ മങ്ങിയ കാഴ്ചകൾ കിട്ടുവാണേൽ നല്ലതല്ലേ?

കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. ഐശ്വര്യമായി ഞാൻ തന്നെയാദ്യം കാലുവെച്ചു.

സ്ലീപ്പർ ബുക്ക് ചെയ്തപ്പോ, അതേ റേറ്റിൽ 2 Tier AC യിൽ സഞ്ചരിക്കാൻ അവസരം തന്ന റയിൽവേയോട് ആദ്യം സ്നേഹം തോന്നിയെങ്കിലും, ട്രെയിനിന്റെ അകത്തുകേറിയപ്പോ അതെല്ലാം മാറി.

വല്ലാത്തൊരു ചതിയായി പോയി!

ഒരുപാട് മനുഷ്യരെ കാണുക, കഥകൾ കേൾക്കുക, കാഴ്ച്ചകൾ കാണുക ഇതിനെല്ലാമാണ് ട്രെയിനിൽ യാത്ര ചെയുന്നത്.

പക്ഷെ ഇവിടെ എല്ലാം അടച്ചു മൂടിയിരിക്കുകയാണ്. കർട്ടനുകൾ കൊണ്ട് സീറ്റുകൾ തമ്മിൽ മതിലുകൾ തീർത്തിരിക്കുന്നു. അടച്ചു മൂടിയ ജനാലകൾ. മസ്സിൽ പിടിച്ചു നടന്നു പോകുന്ന മനുഷ്യരും.

യാത്ര തുടങ്ങുംമുന്നേ ശാസം മുട്ടുന്നു.
വിധി!



മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....